International
കീവ്: അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതിയോടു സഹകരിക്കാൻ സന്നദ്ധത അറിയിച്ച് യുക്രെയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. അമേരിക്ക അവരുടെ കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പദ്ധതിയോടു സഹകരിക്കുമെന്നാണ് സെലൻസ്കി പറഞ്ഞത്.
ഇനിയൊരു അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കുന്ന സമാധാനമാണു യുക്രെയ്നു വേണ്ടത്. പദ്ധതി ചർച്ച ചെയ്യാൻ യുക്രെയ്നിലെത്തിയ യുഎസ് സൈനികസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു സെലൻസ്കി ഇതു പറഞ്ഞത്.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവും തയാറാക്കിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.
യുക്രെയ്നു വലിയതോതിൽ നഷ്ടമുണ്ടാകുന്ന പദ്ധതിയിൽ, റഷ്യയുടെ അന്താരാഷ്ട്രതല ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുന്നു.
യുക്രെയ്നു സൈനികനിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്നതാണ് ഒരു നിർദേശം.
യുക്രെയ്ൻ സൈനികരുടെ എണ്ണം ആറു ലക്ഷമായി പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.ഇതിനു പകരമായി, യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ നല്കിയിട്ടില്ല.
ആഗോള സാന്പത്തികമേഖലയിലേക്കുള്ള റഷ്യയുടെ മടക്കമാണു മറ്റൊരു സുപ്രധാന നിർദേശം. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കും. വൻശക്തികളുടെ കൂട്ടായ്മയായ ജി7ൽ റഷ്യയെ വീണ്ടും ഉൾപ്പെടുത്തി ജി8 ആക്കും.
അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്താതെ തയാറാക്കിയ പദ്ധതിയിൽ യൂറോപ്യൻ ശക്തികൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
International
പാരീസ്: ഫ്രാൻസിൽനിന്ന് 100 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള താത്പര്യപത്രം യുക്രെയ്ൻ ഒപ്പിട്ടതായി യുക്രെയ്ൻ എംബസിയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും അറിയിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ഇന്നലെയാണ് രേഖയിൽ ഒപ്പിട്ടതെന്നാണു വിവരം.
പ്രസിഡന്റിന്റെ ഓഫീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ഒൻപതാം തവണയാണ് സെലൻസ്കി പാരീസ് സന്ദർശിക്കുന്നത്.
യുക്രെയ്നിന്റെ ഊർജനിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്പോൾ മറ്റൊരു ശൈത്യകാലത്തിലേക്കു കാലെടുത്തുവയ്ക്കുന്ന യുക്രെയ്ൻ തങ്ങളുടെ പ്രതിരോധസംവിധാനങ്ങൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ്.